എടച്ചേരി: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിന് ശേഷം പിടിയിലായി. വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹമീദിനെ കാസർകോട് ആദൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.
2001 സെപ്റ്റംബർ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജമീലയെ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാളെക്കുറിച്ച് കഴിഞ്ഞ 24 വർഷമായി യാതൊരു വിവരവുമുണ്ടായിരുന്നില്ല. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ ഇയാളിലേക്ക് എത്തിയത്. കാസർകോട് ആദൂരിലെ ബോവിക്കാനത്ത് മത്സ്യവിൽപ്പനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഹമീദെന്ന് പോലീസ് വ്യക്തമാക്കി.

