തെഹ്‌റാൻ: സമുദ്രനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വിദേശ ചരക്ക് കപ്പലിന് നേരെ ഇറാൻ സായുധ സേന വെടിയുതിർത്തു. പനാമ ഫ്ലാഗ് ചെയ്ത ‘എം.എസ്.സി ഫ്രാൻസെസ്ക’ (MSC Francesca) എന്ന കൂറ്റൻ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ നാവികസേന നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കപ്പൽ അധികൃതർ അവഗണിച്ചതിനെത്തുടർന്നാണ് ഈ കടുത്ത നടപടിയെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഒമാൻ തീരത്തിന് സമീപം, ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ വെച്ചാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ മുൻഭാഗത്തിന് (Bridge) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിന് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, അതിലുണ്ടായിരുന്ന ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ ഇടപെടലെന്നാണ് ഇറാന്റെ വിശദീകരണം.
അതേസമയം, ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രത്യാക്രമണം ആഗോള കപ്പൽ ഗതാഗതത്തെ വലിയ പ്രതിസന്ധിയിലാക്കും. മേഖലയിൽ നിലനിൽക്കുന്ന അമേരിക്കൻ നാവിക ഉപരോധങ്ങൾക്കിടയിലാണ് ഈ സംഭവം. പാകിസ്താനിൽ വെച്ച് നടക്കാനിരുന്ന ഇറാൻ – അമേരിക്ക സമാധാന ചർച്ചകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധവും, ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയിട്ടുണ്ടെങ്കിലും മേഖലയിൽ അമേരിക്ക ഉപരോധം തുടരുന്നത് സംഘർഷ സാധ്യത വർദ്ധിപ്പിക്കുകയാണ്.

