ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത്. സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹികപ്രവർത്തകർക്കും പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെയും ആ രീതി തുടരുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ പാടേ തകർത്ത സർക്കാരിന്റെ യഥാർത്ഥ മുഖമാണ് വിദ്യാർത്ഥി പ്രതിഷേധത്തിലൂടെ തുറന്നുകാട്ടപ്പെട്ടതെന്നും പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പമുണ്ടെന്നും അവർ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ തല്ലിച്ചതച്ചവർക്കെതിരെ കർശന നടപടി വേണമെന്നും രാഹുൽ ഗാന്ധി എക്സിൽ (X) കുറിച്ചു.
അതേസമയം, 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് സി.ജെ.പി (കൊക്ക്റോച്ച് ജനതാ പാർട്ടി) വ്യക്തമാക്കി. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്നും അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും, ഇന്ന് ജില്ലാ കേന്ദ്രങ്ങളിലടക്കം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.
സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ ഇന്ത്യ (INDIA) സഖ്യത്തിന്‍റെ നേതൃത്വത്തിൽ പാർലമെന്‍റിലും ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.

