തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് ഇതുവരെ 25.43 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി തകരാറുകൾ ഏറ്റവും കൂടുതൽ ബാധിച്ചത് കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കളെയാണ്.
ഓഗസ്റ്റ് 3 വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച് 2892 ട്രാൻസ്‌ഫോർമറുകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്. 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെൻഷൻ (HT) പോസ്റ്റുകളും 2599 ലോ ടെൻഷൻ (LT) പോസ്റ്റുകളും തകർന്നു. 248 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനും 7212 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണിട്ടുണ്ട്. 233 ട്രാൻസ്‌ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വെള്ളം പൂർണ്ണമായും മാറിയതിനുശേഷം സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി സർക്കിൾ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

