ദുബായ്: യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടു. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നത് ഇന്ത്യൻ വിമാന കമ്പനികൾക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും. സർവീസുകൾ വർധിക്കുന്നതോടെ നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ സർവീസുകൾ എത്താൻ ഇത് വഴിയൊരുക്കും. നിയന്ത്രണങ്ങൾ കാരണം ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികൾക്ക് സർവീസ് നടത്തുന്നതിൽ തടസ്സങ്ങളുണ്ടായിരുന്നു. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ യു.എ.ഇ.യിൽ നിന്ന് ഫ്‌ളൈ ദുബായ്, എയർ അറേബ്യ എന്നിവ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. സീറ്റുകളുടെ എണ്ണം പത്തിരട്ടിയോളം വർധിക്കുന്നതോടെ സ്വാഭാവികമായും ടിക്കറ്റ് നിരക്കുകൾ താഴുമെന്ന് ആണ് പ്രതീക്ഷ

