തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തൃശൂർ കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് അതിദാരുണമായി മരിച്ചത്. ഒപ്പം കിടന്നുറങ്ങുകയായിരുന്ന പത്തുവയസ്സുകാരനായ സഹോദരൻ അനോദിനും പാമ്പുകടിയേറ്റതായി സംശയമുണ്ട്. ഈ കുട്ടിയെ അടിയന്തരമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിൽ തലയണയ്ക്കടിയിൽ നിന്നാണ് പിന്നീട് പാമ്പിനെ കണ്ടെത്തിയത്.
ആദ്യം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത്. എന്നാൽ പുലർച്ചെയോടെ ആൽജോ പൂർണ്ണമായും അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് പിന്നാലെ കുട്ടിയുടെ ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ പാടുകൾ ഡോക്ടർമാർ കണ്ടെത്തി.
ഇതോടെ വീട്ടുകാർ നടത്തിയ വിശദമായ പരിശോധനയിലാണ് കിടക്കയിൽ തലയണയ്ക്കടിയിലായി പാമ്പിനെ കണ്ടത്. ഉടൻതന്നെ വീട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. അപകടത്തിന്റെ യാതൊരു ലക്ഷണവുമില്ലാതെ ഉറങ്ങാൻ കിടന്ന കുരുന്ന് അപ്രതീക്ഷിതമായി മരണപ്പെട്ടതിന്റെ വലിയ ഞെട്ടലിലാണ് നാടൊന്നാകെ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അനോദിന് വിദഗ്ധ ചികിത്സ നൽകിവരികയാണ്.

