കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ റാമിന് മുൻകൂർ ജാമ്യമില്ല. റാമിന്റെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. അതേസമയം കേസിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ കഴിഞ്ഞ ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്.
തങ്ങൾക്ക് നിതിന്റെ മരണത്തിൽ പങ്കില്ലെന്നും, യാതൊരുവിധ ജാതി അധിക്ഷേപവും നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയിൽ വാദിച്ചത്. ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിച്ച വാദം. സംഭവദിവസം താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
എന്നാൽ ഈ വാദങ്ങളെല്ലാം നിതിന്റെ കുടുംബം കോടതിയിൽ എതിർത്തു. ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, അധിക്ഷേപിച്ചവരുടെ ഫോട്ടോകൾ നിതിൻ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും കുടുംബം കോടതിയിൽ വ്യക്തമാക്കി. ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുടുംബത്തിന്റെ അറിവോടെ നേരത്തെ തന്നെ പരിഹരിക്കപ്പെട്ടതാണെന്നും കുടുംബം കോടതിയെ അറിയിച്ചു. വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

