തലശ്ശേരി: ധർമടം മീത്തലെ പീടികയിലെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും തലശ്ശേരി മണ്ണയാടുള്ള വീട്ടിൽനിന്ന് സി.സി.ടി.വി ഹാർഡ് ഡിസ്കും മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ധർമടം പോലീസും തലശ്ശേരി എ.സി.പി സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസർകോട് ചെറുവത്തൂർ സ്വദേശി കെ.പി. സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശി പി.കെ. സുഹൈൽ (40) എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നുമായാണ് അന്വേഷണ സംഘം ഇവരെ വലയിലാക്കിയത്.
വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായ സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. രണ്ടാം പ്രതി സുഹൈൽ പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്.
തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നിർദ്ദേശപ്രകാരം ധർമടം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ. അഗേഷ്, എസ്.ഐ ജെ. ഷജീം എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

