കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ. 52 ദളിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ നടക്കുക. ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആക്ഷൻ കൗൺസിലിന്റെ ഹർത്താൽ പ്രഖ്യാപനം. ഇതിന് മുന്നോടിയായി ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ വിപുലമായ പ്രതിഷേധ സംഗമവും ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നാളെ (ഏപ്രിൽ 28) ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല. ബസുകൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു. കൂടാതെ, ജില്ലയിൽ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും വ്യക്തമാക്കി.
ഹർത്താലുമായി സഹകരിക്കുന്നില്ലെങ്കിലും, നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇരു സംഘടനകളും സംയുക്തമായി ആവശ്യപ്പെട്ടു.

