തിരുവനന്തപുരം (നേമം): കനത്ത പോരാട്ടം നടന്ന നേമം നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന് മിന്നും ജയം. രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ എൽ.ഡി.എഫിന്റെ വി. ശിവൻകുട്ടിയെ 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്. ഇതോടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ നേമം മണ്ഡലം എൻ.ഡി.എ വീണ്ടും തിരിച്ചുപിടിച്ചു.
തുടക്കം മുതൽ ലീഡ് നിലനിർത്തി രാജീവ്:
വോട്ടെണ്ണൽ തുടങ്ങിയത് മുതല്‍ തന്നെ ബി.ജെ.പി ആധിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. അവസാന നിമിഷം വരെ നീണ്ട ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവിലാണ് ബി.ജെ.പി വിജയം ഉറപ്പിച്ചത്. പ്രധാന എതിരാളിയായ വി. ശിവന്‍കുട്ടിക്ക് 39,147 വോട്ടാണ് ഇവിടെ നേടാനായത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ്. ശബരിനാഥന് 23,099 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ആത്മവിശ്വാസം തുണച്ചു:
തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 2025-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബി.ജെ.പിക്ക്, നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000-ലേറെ വോട്ടിന്‍റെ മേൽക്കൈ ലഭിച്ചിരുന്നു. ഈ വലിയ ആത്മവിശ്വാസത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ നേരിട്ട് കളത്തിലിറങ്ങിയതും ഇപ്പോൾ മണ്ഡലം പിടിച്ചെടുത്തതും.

