നെടുങ്കണ്ടം: ഇടുക്കി പനക്കടവിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിലെ പ്രതി സജി (45) ഒടുവിൽ പോലീസ് വലയിലായി. കൊലപാതകത്തിന് ശേഷം വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ, വിശന്ന് അവശനായി ജനവാസ മേഖലയിൽ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുകയാണെന്നും നാട്ടുകാരോട് പറഞ്ഞ ശേഷമാണ് ഇയാൾ പോലീസിന് മുന്നിലെത്തിയത്.
അമ്മ മേരിക്കുട്ടി (65), സഹോദരൻ റജി (42) എന്നിവരെയാണ് സജി അതിക്രൂരമായി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുള്ള സജി, കഴിഞ്ഞ ദിവസം ഇരുവരെയും മർദ്ദിച്ചു കൊലപ്പെടുത്തുകയും തുടർന്ന് വീടിന് മുന്നിൽ ആഴം കുറഞ്ഞ കുഴി നിർമ്മിച്ച് ഒരുമിച്ച് മറവുചെയ്യുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വീടിന് പിന്നിലെ മലഞ്ചെരുവിലും വനമേഖലയിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. രണ്ടുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വനത്തിനുള്ളിൽ കഴിഞ്ഞ പ്രതി ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ താഴെയിറങ്ങുകയും, സമീപത്തെ കടയിലെത്തി കീഴടങ്ങുകയാണെന്ന് അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ മഫ്തിയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പിതാവിന്റെ തിരോധാനത്തിലും പുനരന്വേഷണം
സജി പിടിയിലായതോടെ 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും ദുരൂഹത വർധിക്കുകയാണ്. സജി തന്നെ പിതാവിനെയും കൊലപ്പെടുത്തിയിരിക്കാം എന്ന സംശയം സഹോദരി സിനി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാത്യുവിന്റെ തിരോധാനം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. കൊലപാതകത്തിൽ സജിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഉടൻ തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

