back to top
Tuesday, May 12, 2026
Homeകേരളംതോൽവി അപ്രതീക്ഷിതം, തിരുത്തലുകൾ വരുത്തി ഇടതുപക്ഷം തിരിച്ചുവരും; പരാജയകാരണങ്ങൾ പരിശോധിക്കാൻ സി.പി.എം. റിവ്യൂവിലേക്ക്

തോൽവി അപ്രതീക്ഷിതം, തിരുത്തലുകൾ വരുത്തി ഇടതുപക്ഷം തിരിച്ചുവരും; പരാജയകാരണങ്ങൾ പരിശോധിക്കാൻ സി.പി.എം. റിവ്യൂവിലേക്ക്

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലുകൾ പങ്കുവെച്ചത്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ഘടകങ്ങളെയും മുന്നണിയെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പും ഇതിനേക്കാൾ കുറഞ്ഞ വോട്ട് വിഹിതം ലഭിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അപ്പോഴെല്ലാം ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിലുള്ള തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ടുപോയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും അത്തരം തിരുത്തലുകൾ അനിവാര്യമാണെന്നും ജനപക്ഷത്തുനിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.

തിരിച്ചടിയുടെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനായി മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കുമെന്ന് സെക്രട്ടറി അറിയിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകർക്കും സഖാക്കൾക്കും നിർഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പാർട്ടി വേദികളിൽ അവസരമൊരുക്കും. ഇന്ന് നടന്നത് പ്രാഥമിക പരിശോധന മാത്രമാണെന്നും വരും ദിവസങ്ങളിൽ കൃത്യമായ വിശകലനം നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി സമഗ്രമായ റിവ്യൂ നടത്തുമെന്ന് എം.വി. ഗോവിന്ദൻ ഉറപ്പുനൽകി. ഇടതുപക്ഷം എന്നും ജനപക്ഷത്താണ് ഉറച്ചുനിൽക്കുന്നത്. പരാജയത്തിൽ തളരില്ലെന്നും പോരായ്മകൾ പരിഹരിച്ച് പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തോൽവിയെക്കുറിച്ച് പാർട്ടിയിലെ എല്ലാവരും മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുമിനിറ്റോളം മാത്രം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. തോൽവിയെക്കുറിച്ചുള്ള വിശദമായ വിശകലനത്തിന് സമയം വേണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതേസമയം, പാലക്കാട് ഡി.സി.ക്ക് നേരെ നടന്ന കടന്നാക്രമണത്തെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments