കാഞ്ഞങ്ങാട്: മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ഗ്ലാസുകൾ തകർത്തും ഭാര്യയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവ് അഴിഞ്ഞാടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അജാനൂർ അടോട്ടെ സ്വദേശിനി പി. സരിത നൽകിയ പരാതിയിലാണ് ഭർത്താവ് പി.പി. വിനോദിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം ഈ മാസം 9-ന് രാവിലെ 8.30ഓടെയായിരുന്നു. മദ്യലഹരിയിൽ കയ്യിൽ കത്തിയുമായെത്തിയ പ്രതി പരാതിക്കാരിയുടെ പിതാവിന്റെ പേരിലുള്ള വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് പരാതി.
തുടർന്ന് ഭാര്യയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി വീട്ടിലെ ജനൽ ഗ്ലാസുകളും മറ്റ് സാധനങ്ങളും കത്തി ഉപയോഗിച്ച് അടിച്ചു തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഏകദേശം 5,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

