തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ വിധി എഴുതി പ്രമുഖ ഏജൻസികൾ. ഭൂരിഭാഗം എക്സിറ്റ് പോളുകളും സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നു. 140 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകൾ വേണ്ടയിടത്ത് യു.ഡി.എഫ് 70 മുതൽ 90 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനങ്ങൾ.
ആക്സിസ് മൈ ഇന്ത്യ (Axis My India) യു.ഡി.എഫിന് 78 മുതൽ 90 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ ഭരണകക്ഷിയായ എൽ.ഡി.എഫ് 49 മുതൽ 62 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്. എൻ.ഡി.എ പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെ നേടിയേക്കാം. പി-മാർക്ക് (P-MARQ) സർവ്വേ പ്രകാരം യു.ഡി.എഫ് 71-79 സീറ്റുകൾ നേടി അധികാരത്തിലെത്തും. ഐ.സി.പി.എൽ (ICPL), ടൈംസ് നൗ, സി.എൻ.എൻ ന്യൂസ് 18 തുടങ്ങിയവരും യു.ഡി.എഫിന് ഭരണസാധ്യത കൽപ്പിക്കുന്നു.
സംസ്ഥാനത്ത് എൻ.ഡി.എ വീണ്ടും അക്കൗണ്ട് തുറക്കുമെന്നും പരമാവധി അഞ്ച് സീറ്റുകൾ വരെ ലഭിക്കാമെന്നും വിവിധ ഫലങ്ങൾ പറയുന്നു. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. വോട്ടെണ്ണലിന് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

