ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലാണ് തകർന്നു വീണത്. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായി ബെംഗളൂരുവിലെത്തിയതായിരുന്നു ഇവർ. 56 പേരടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെയാണ് വിമാനമാർഗം ബെംഗളൂരുവിലെത്തിയത്. വൈകിട്ട് ഷോപ്പിംഗിനിറങ്ങിയ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായതോടെ ഇവർ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി നിൽക്കുകയായിരുന്നു. ഈ സമയത്താണ് പെട്ടെന്ന് മതിലിടിഞ്ഞുവീണത്. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് മലയാളി സ്ത്രീകൾക്കും അപകടത്തിൽ പരിക്കേറ്റു.
ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച വൈകിട്ട് മുതൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.

