തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം ആകാംക്ഷയുടെ മുൾമുനയിൽ. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന മുന്നണി നേതാക്കളെല്ലാം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് മടങ്ങിയെങ്കിലും ചൊവ്വാഴ്ചയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.
സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ എം.വി. ഗോവിന്ദനും, സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ ബിനോയ് വിശ്വവും ഫലങ്ങൾ വിലയിരുത്താൻ ഉണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജി ഭവനിലിരുന്ന് ഫലങ്ങൾ നിരീക്ഷിക്കും. നേമത്തും കഴക്കൂട്ടത്തും അട്ടിമറി വിജയം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
യുഡിഎഫ് വിജയമുറപ്പിച്ചാൽ സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി തുടങ്ങിയ വൻനിര തന്നെ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നേക്കും.

