കണ്ണൂർ: രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് മാന്യത വേണമെന്നും, കേരള രാഷ്ട്രീയം നിലവിൽ മലീമസമായെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നേതാക്കളും പാർട്ടിയും തമ്മിലുള്ള ബന്ധം വളരെ അകന്നുവെന്നും, എങ്ങനെ പെരുമാറണം എന്ന് നേതാക്കൻമാരെ പഠിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
താൻ ഇതുവരെ ഒരു നേതാവിനെതിരെയും മോശമായ വാക്കുപയോഗിച്ചിട്ടില്ല. ജനാധിപത്യത്തിൽ അത് ഭൂഷണമല്ല. എന്നാൽ ‘നീ പോടാ, ചെറ്റ, എന്തെടാ’ എന്നൊക്കെയാണ് നിലവിൽ ഉയർന്ന നേതാക്കൾ പരസ്പരം പറയുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ ഈ ജീർണത പരിഹരിക്കാൻ വലിയ ശ്രമം തന്നെ വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ പ്രവർത്തനം ലാഭത്തിന് വേണ്ടിയുള്ളതാകരുത്. രാഷ്ട്രീയം സ്ഥാനത്തിന് വേണ്ടിയാകുന്നത് അപകടകരമാണ്. ഏത് പാർട്ടിയിൽ പോകുന്നതിനും നേതാക്കൾക്ക് ഉളുപ്പില്ലാത്ത അവസ്ഥയാണുള്ളത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പുഫലം വലിയ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിൽ വെള്ളാപ്പള്ളി നടേശൻ മാത്രമല്ല, പലരും പങ്കു വഹിച്ചിട്ടുണ്ടാകുമെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

