കണിച്ചാർ: കൊട്ടിയൂർ ചുങ്കക്കുന്നിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. കുണ്ടേരി സ്വദേശിയും വാടകയ്ക്ക് താമസക്കാരനുമായ അമ്പി എന്ന നിധീഷിനെയാണ് കേളകം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ചുങ്കക്കുന്ന് സ്വദേശി ജോൺ കല്ലക്കടവിലിനെയാണ് നിധീഷ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ കുണ്ടേരിയിലെ വീട്ടിലെത്തിച്ചും തെളിവുകൾ ശേഖരിച്ചു.
കേളകം എസ്.എച്ച്.ഒ. ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. നടപടികൾക്ക് ശേഷം പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എ.എസ്.ഐ. സിജു ജോണി, സിവിൽ പൊലീസ് ഓഫീസർമാരായ രാകേഷ്, റികേഷ്, ശ്രീനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

