ചപ്പാരപ്പടവ്: അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്ത ക്വാർട്ടേഴ്സിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 10,000 രൂപ പിഴ ചുമത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇളമ്പേരം പാറ കിൻഫ്രയ്ക്ക് സമീപം ചോയ്സ് ബിൽഡിങ്ങിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിനാണ് പിഴയിട്ടത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ഈ ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവനായും കെട്ടിടത്തിന് പുറകുവശത്തുള്ള മറ്റൊരാളുടെ സ്ഥലത്ത് വലിയ തോതിൽ പലയിടങ്ങളിലായി തള്ളുന്നതായും വലിച്ചെറിയുന്നതായും പരിശോധനയിൽ കണ്ടെത്തി.
ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നാളിതുവരെ ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിട്ടില്ലെന്നും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യക്തമാക്കി. ഇതിനുപുറമെ, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ക്വാർട്ടേഴ്സിൽ ശാസ്ത്രീയമായ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിനും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് കെട്ടിട ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തിയത്.
സംഭവത്തിൽ ക്വാർട്ടേഴ്സ് ഉടമയ്‌ക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് സ്‌ക്വാഡ് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

