മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ ഇംഗ്ലീഷ് കരുത്തരായ ആഴ്സണലിനെ സമനിലയിൽ തളച്ച് അത്ലറ്റിക്കോ മാഡ്രിഡ്. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും പിരിഞ്ഞത്. മത്സരത്തിൽ പിറന്ന രണ്ട് ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് ശ്രദ്ധേയമായി.
ആദ്യപകുതിയുടെ അവസാന നിമിഷം 44-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടർ ഗ്യോക്കരെസിലൂടെ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച അത്ലറ്റിക്കോ 56-ാം മിനിറ്റിൽ സമനില പിടിച്ചു. ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലാക്കി ഹൂലിയൻ ആൽവരസാണ് അത്ലറ്റിക്കോയ്ക്ക് ആശ്വാസം നൽകിയത്. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
ആദ്യപാദം സമനിലയിലായതോടെ മേയ് ആറിന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാംപാദ മത്സരം നിർണ്ണായകമാകും. അവിടെ വിജയിക്കുന്നവർക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. മറ്റൊരു സെമിയിൽ പിഎസ്ജി ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

