കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഇവിഎം മെഷീനുകളുടെ സുതാര്യതയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടന്ന കാര്യങ്ങൾ പരിശോധിക്കാൻ ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്ന് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രഖ്യാപിച്ചു.
ഇവിഎം യൂണിറ്റുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടാകാമെന്നാണ് തൃണമൂലിന്റെ പ്രധാന ആരോപണം. വോട്ടെടുപ്പിന് ഉപയോഗിച്ച മെഷീനുകളുടെ സീരിയൽ നമ്പറുകളും ഫോം 17 സിയിലെ രേഖകളും തമ്മിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകളോളം ഉപയോഗിച്ചിട്ടും മെഷീനുകളിൽ 90 ശതമാനത്തിലധികം ചാർജ് അവശേഷിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പാരാമിലിട്ടറി സേനയെയും മാത്രമാണ് നിയമിച്ചതെന്നും സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കിയെന്നും അഭിഷേക് ആരോപിച്ചു. 207 സീറ്റുകൾ നേടിയാണ് ബംഗാളിൽ ബിജെപി അധികാരം പിടിച്ചത്.

