ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിൽ ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ 21 പേർ മരിച്ചു. ബാധിതരായവരിൽ ഭൂരിഭാഗവും മെഡിക്കൽ വിസയിൽ ഡൽഹിയിൽ ചികിത്സയ്ക്കായി എത്തിയ വിദേശികളാണെന്നാണ് റിപ്പോർട്ട്. തെക്കൻ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തായതിനാലാണ് പലരും ഈ ഹോട്ടൽ തിരഞ്ഞെടുത്തത്. 40-ൽ അധികം അതിഥികൾ അപകടസമയത്ത് ഇവിടെ താമസിച്ചിരുന്നു.
നിയമങ്ങൾ കാറ്റിൽ പറത്തി ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തിൽ ഇരുപത്തഞ്ചോളം മുറികളാണ് പ്രവർത്തിപ്പിച്ചിരുന്നത് എന്നതാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. ബേസ്‌മെന്റിൽ ഉൾപ്പെടെ മുറികൾ ഒരുക്കിയിരുന്നു. ഹോട്ടലിന്റെ ബേസ്‌മെന്റിലെ റെസ്റ്റോറന്റിൽ നിന്നാണ് തീ പടർന്നത്. രാവിലെ എട്ട് മണിയോടെ ഇലക്ട്രിക് സ്റ്റൗ ഓണാക്കാൻ ശ്രമിച്ചപ്പോൾ തീജ്വാലകൾ ഉയർന്നുവെന്ന് രക്ഷപ്പെട്ട ഷെഫ് കേസരി സിങ് പറഞ്ഞു. കെട്ടിടത്തിന് ഒരേയൊരു പ്രവേശന കവാടം മാത്രമുണ്ടായിരുന്നത് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കി.
പുക നിറഞ്ഞതോടെ പലരും മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചു. ഈ സമയം നാട്ടുകാർ വീടുകളിൽ നിന്ന് മെത്തകൾ കൊണ്ടുവന്ന് റോഡിൽ വിരിച്ചത് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. ഇടുങ്ങിയ ഇടവഴികളിലൂടെ അഗ്നിശമന സേനാംഗങ്ങൾക്ക് എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടും വെല്ലുവിളിയായി. ആവശ്യമായ അനുമതികൾ ഹോട്ടലിന് ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ദുരന്തത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

