കോഴിക്കോട്: കാരശ്ശേരി ഊരാളിക്കുന്ന് കൊളക്കാടൻമലയിൽ ജീപ്പ് മറിഞ്ഞ് തേക്കുംകുറ്റി സ്വദേശിയായ കർഷകൻ പറമ്പാടൻ അലവിക്കുട്ടി (65) മരിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൃഷിയിടത്തിലേക്ക് വളവുമായി പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
കയറ്റത്തിൽ വെച്ച് ജീപ്പ് പുറകോട്ട് നീങ്ങിയപ്പോൾ ടയറിന് കല്ലുവെക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഭാര്യ നേരത്തെ ഇറങ്ങിയതിനാൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കയറ്റത്തിൽ ജീപ്പ് നിർത്തിയപ്പോൾ ഭാര്യയോട് കല്ലുവെക്കാൻ അലവിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കല്ലുവെച്ചിട്ടും വാഹനം നിൽക്കാതായതോടെ അലവിക്കുട്ടി തന്നെ നേരിട്ടിറങ്ങി വലിയ കല്ലുവെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് ദേഹത്തേക്ക് മറിയുകയായിരുന്നു.
ഭാര്യയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

