ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വിപ്ലവം കുറിച്ചുകൊണ്ട് സി. ജോസഫ് വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി. കന്നി അങ്കത്തിൽ തന്നെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.വി.കെ മാറി. ഇതോടെ തമിഴ് മണ്ണിൽ വിജയ് സർക്കാർ അധികാരമേൽക്കാനുള്ള സാധ്യതകൾ തെളിഞ്ഞു.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ളതിനാൽ ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് വിജയുടെ നീക്കം. ഡി.എം.കെ, ബി.ജെ.പി എന്നീ മുന്നണികളെ ശക്തമായി എതിർത്തുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണിൽ അധികാരം പിടിക്കുന്ന സിനിമാതാരമെന്ന ഖ്യാതിയിലേക്കാണ് നീങ്ങുന്നത്. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി പ്രതിരോധം തീർത്ത ഡി.എം.കെ ക്യാമ്പിന് വിജയുടെ ഈ മുന്നേറ്റം കനത്ത പ്രഹരമായി.

