ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ തമിഴക വെട്രി കഴകം (ടിവികെ) വിടുതലൈ ചിരുത്തൈകൾ കച്ചിയുടെ (വിസികെ) പിന്തുണയോടെ അധികാരം ഉറപ്പിച്ചു. ഏറെ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ വിസികെ ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യയിൽ വിജയ് നയിക്കുന്ന സഖ്യം എത്തിച്ചേർന്നു. ഇതോടെ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സൂപ്പർ സ്റ്റാർ വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.
രണ്ട് വർഷം മുമ്പ് മാത്രം രൂപീകരിച്ച ടിവികെ, 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത് ദ്രാവിഡ രാഷ്ട്രീയത്തിലെ ആറ് പതിറ്റാണ്ട് നീണ്ട ഡിഎംകെ – എഐഎഡിഎംകെ ആധിപത്യത്തിനാണ് അന്ത്യം കുറിച്ചത്. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ കുറച്ച് സീറ്റുകളുടെ കുറവ് നേരിട്ടപ്പോൾ, വിസികെയും ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും വിജയ്‌ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. നിലവിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 118 എംഎൽഎമാരുടെ പിന്തുണയുണ്ട്.
വിസികെ നേതാവ് തോൾ തിരുമാവളവൻ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. നേരത്തെ പിന്തുണ ഉറപ്പിക്കാൻ 118 എംഎൽഎമാരുടെ കത്തുകൾ നേരിട്ട് ഹാജരാക്കണമെന്ന് ഗവർണർ ആർ.വി. അർലേക്കർ കർശന നിലപാട് സ്വീകരിച്ചത് ടിവികെയെ അല്പം പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ശനിയാഴ്ച വൈകുന്നേരം വിസികെ പിന്തുണക്കത്ത് കൈമാറിയതോടെ ഈ കടമ്പയും വിജയകരമായി മറികടക്കാൻ വിജയ്‌ക്ക് സാധിച്ചു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആദ്യമായി ഒരു സഖ്യകക്ഷി സർക്കാർ അധികാരത്തിലേറുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എം.ജി.ആർ., ജയലളിത തുടങ്ങിയ മുൻഗാമികളെപ്പോലെ സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിന്റെ ഉന്നത പദവിയിലേക്ക് വിജയ് നടത്തുന്ന ഈ യാത്ര തമിഴ് മക്കൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ദ്രാവിഡ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടിവികെ തമിഴകത്ത് പുതിയൊരു ഭരണമാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

