കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് വെറുതെവിട്ടത്. വിചാരണ കോടതി ഇയാൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം, മറ്റ് പ്രതികളുടെ അപ്പീലുകൾ തള്ളിയ ഹൈക്കോടതി, പ്രതികൾക്കെതിരെ എസ്‌സി-എസ്ടി (SC/ST) പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിർണായക കണ്ടെത്തൽ നടത്തി. ഇതോടെ പ്രതികളുടെ ശിക്ഷ വർദ്ധിക്കും.
രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ളവരിൽ 12 പേരെ ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. നാല്, പതിനൊന്ന് പ്രതികളെ വെറുതെവിട്ട നടപടിയും കോടതി അംഗീകരിച്ചു. എന്നാൽ, എസ്‌സി-എസ്ടി വകുപ്പുകൾ നിലനിൽക്കില്ലെന്ന വിചാരണ കോടതിയുടെ കണ്ടെത്തലാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
പതിനാറാം പ്രതിയുടെ ശിക്ഷയും വർദ്ധിക്കും:
കേസിലെ 16-ാം പ്രതിയായ മുനീറിന് ഐ.പി.സി 352 പ്രകാരം മൂന്നുമാസം തടവും 500 രൂപ പിഴയും മാത്രമായിരുന്നു നേരത്തെ വിധിച്ചിരുന്നത്. റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിച്ച് ഇയാൾ ജയിൽ മോചിതനായിരുന്നു. എന്നാൽ ഇയാൾക്കെതിരെയും എസ്‌സി-എസ്ടി വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ മുനീറിന്റെ ശിക്ഷയും പുതുക്കി നിശ്ചയിക്കും. പുതിയ വകുപ്പുകളിൽ കൂടി പ്രതികൾ കുറ്റക്കാരായതോടെ പുതുക്കിയ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് 12:30ന് പ്രഖ്യാപിക്കും.
2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് ഒരുസംഘം ആളുകൾ മധുവിനെ കൈകൾ ബന്ധിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പേരിൽ ഒന്നാം പ്രതിയെ ഒഴിവാക്കിയതോടെ, കുറ്റക്കാരുടെ എണ്ണം നിലവിൽ 13 ആയി.

