കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു. രാവിലെ 11:10-ന് അപകടം നടന്ന ശേഷം സ്റ്റേഷൻ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെക്കുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞുള്ള ട്രെയിനുകൾക്കായി റെയിൽവേ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്ലാറ്റ്‌ഫോമുകൾ അടച്ചു; നിയന്ത്രണങ്ങൾ ഇങ്ങനെ:
അപകടത്തെ തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു. നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാണ് നിലവിൽ ട്രെയിനുകൾ കടത്തിവിടുന്നത്.
ജനശതാബ്ദി എക്സ്പ്രസ്: ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽ നിന്നാകും യാത്ര തിരിക്കുക. ഇതിലെ യാത്രക്കാർക്ക് കോഴിക്കോട് നാലാം പ്ലാറ്റ്‌ഫോമിലെത്തുന്ന ഏറനാട് എക്സ്പ്രസിൽ കയറി കല്ലായിലേക്ക് പോകാൻ അനുമതിയുണ്ട് (ഏറനാടിന് കല്ലായിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു). ഇതിനുപുറമെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു എക്സ്പ്രസ്: കെ.എസ്.ആർ ബെംഗളൂരു – കോഴിക്കോട് എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിക്കും. ബെംഗളൂരുവിലേക്കുള്ള മടക്കയാത്രയും വെസ്റ്റ്ഹില്ലിൽ നിന്നായിരിക്കും ആരംഭിക്കുക.
ട്രെയിനുകൾ പിടിച്ചിട്ടു
അപകടത്തെ തുടർന്ന് നേത്രാവതി, ഏറനാട് ട്രെയിനുകൾ വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയായിരുന്നു. 11:10-ന് എത്തേണ്ടിയിരുന്ന ഏറനാട് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1:07 ഓടെയാണ് നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയത്. മറ്റു പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലുമായി നിർത്തിയിട്ടിരിക്കുകയാണ്.
അന്വേഷണം ആവശ്യപ്പെട്ട് എം.എൽ.എമാർ
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും എം.എൽ.എമാരായ ഫൈസൽ ബാബുവും കെ. ജയന്തും ആവശ്യപ്പെട്ടു.
ഒഴിവായത് വൻ ദുരന്തം
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. ഈ സമയത്ത് പ്ലാറ്റ്‌ഫോമിൽ കോഴിക്കോട്-കണ്ണൂർ പാസഞ്ചർ നിർത്തിയിട്ടിരുന്നു. ഉച്ചയ്ക്ക് 2:05-ന് പുറപ്പെടേണ്ടിയിരുന്ന ഈ ട്രെയിൻ അടച്ചിട്ടിരുന്നതിനാലും, പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ഇവിടെയുണ്ടായിരുന്ന ജീവനക്കാർ ശബ്ദം കേട്ട് ഓടിമാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

