മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ആറ് അധ്യാപകരുൾപ്പെടെ ഒമ്പത് പേർക്കും വിതുമ്പലോടെ യാത്രാമൊഴി നൽകി പാങ്ങ് ഗ്രാമം. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഉച്ചയോടെ എല്ലാവരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
ഒരു നാട് മുഴുവൻ കണ്ണീർപ്പുഴയായ കാഴ്ചയായിരുന്നു അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മൈതാനത്ത് കാണാനായത്. പുലർച്ചെ വരേ നീണ്ട പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഒന്‍പതു പേരുടെയും ഭൗതികശരീരങ്ങളുമായി തമിഴ്നാട് ഹെൽത്ത് സർവീസിന്‍റെ ആംബുലൻസുകൾ എത്തുമ്പോഴേക്കും ആയിരങ്ങൾ മൈതാനത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പ്രിയ അധ്യാപകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ യൂണിഫോമിൽ എത്തിയ പാങ്ങ് എൽ.പി സ്കൂളിലെ കൊച്ചു കുട്ടികൾ കണ്ടുനിന്നവർക്കെല്ലാം വലിയ നൊമ്പരമായി.
ചുട്ടുപൊള്ളുന്ന വെയിലിൽ ഒന്നരമണിക്കൂറോളം സമയമെടുത്താണ് പൊതുദർശനം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ തുടങ്ങിയ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വിവിധയിടങ്ങളിലായി സംസ്കരിച്ചു. അധ്യാപകനായ മജീദ് മാസ്റ്റർ, ഭാര്യ റൂഖിയ എന്നിവരുടെ ഖബറടക്കം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും, അധ്യാപകരായ റംല, ഷക്കീല, പാചക തൊഴിലാളി സാജിത എന്നിവരുടെ ഖബറടക്കം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും നടന്നു. അധ്യാപിക സുഹറയുടെയും മകൻ ഹിഷാമിന്‍റെയും ഭൗതികശരീരങ്ങൾ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിൽ ഖബറടക്കി. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണുർ ശാന്തിതീരത്തും, അധ്യാപിക ആശയുടെ സംസ്കാരം കൊളത്തൂരിലെ തറവാട്ട് വീട്ടുവളപ്പിലുമാണ് നടന്നത്.

