തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് തിമിരിയിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം പഞ്ചായത്തംഗം ഉൾപ്പെടെ 10 പ്രതികൾക്ക് 25 വർഷം വീതം തടവ് ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ പ്രശാന്താണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
2011 നവംബർ 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് പൂർണ്ണമായും അനുഭവിക്കണം. എന്നാൽ മറ്റ് 9 പേർക്ക് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന കോടതിയുടെ പരാമർശമുള്ളതിനാൽ ഇവർ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
തിമിരി ഏളയാട് മേമന എം.കെ പ്രദീപ്‌കുമാർ, കൂത്തമ്പലം പനയന്തട്ടയപുരയിൽ പി.പി സത്യൻ, സി.പി.എം പഞ്ചായത്തംഗമായ ഏളയാട് പുല്ലായിക്കൊടി വീട്ടിൽ പി.വി ബാബുരാജ്, അടുക്കം ഇടത്തിലെവിട്ടിൽ ഇ.വി വിനോദ് കുമാർ, ഏളയാട് പാലേരി വിജയൻ, ഏളയാട് കരിപ്പാൽ പടിഞ്ഞാറെ വീട്ടിൽ കെ.പി സുരേഷ്, ചെറുപുഴ തെക്കേവയൽ ടോബി, ഏളയാട് കോറോത്ത് വളപ്പിൽ ജനാർദനൻ, കാരയാട്ട് മാൻവെട്ടുംകുന്നേൽ ശിവപ്രകാശ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. കോടതി ശിക്ഷിച്ചതോടെ സി.പി.എം പ്രതിനിധിയായ പി.വി ബാബുരാജിന് പഞ്ചായത്തംഗ സ്ഥാനം നഷ്ടമാകും.

