ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ കുട്ടനാട്ടിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് പാമ്പുകടിയേറ്റത്.
ഉടൻ തന്നെ നാട്ടുകാർ ഇന്ദിരയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചയുടൻ ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ പാമ്പുകടി സാധ്യത കൂടി പരിശോധിക്കണമെന്നാണ് പുതിയ നിർദേശം. എല്ലാ പ്രധാന ആശുപത്രികളിലും ആന്റിവെനം സ്റ്റോക്കുണ്ടെന്നും, പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റിവെനമുള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കാൻ സംവിധാനമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

