മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാദിഖലി തങ്ങൾക്കെതിരെ 17-കാരിയുടെ പരാതിയുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പണം തട്ടാനായി പ്രതികൾ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റോഷൻ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. നിലവിൽ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സാദിഖലി തങ്ങളുടെ ബന്ധുവിനെ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി വ്യാജ ചിത്രങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തങ്ങൾക്കെതിരെ 17-കാരി പരാതി നൽകിയെന്നത് ബ്ലാക്ക്‌മെയിലിംഗിനായി ഇയാൾ ഉണ്ടാക്കിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു പരാതിക്കാരിയേ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

