കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഓൺലൈൻ ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലോൺ ആപ്പ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് പോലീസിന്റെ ശ്രമം.
അതേസമയം നിതിന്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണി മാത്രമാണെന്ന വാദം കോളേജ് അധികൃതർ ആവർത്തിക്കുകയാണ്. എന്നാൽ ഈ വാദം നിതിന്റെ കുടുംബം പൂർണ്ണമായും തള്ളി. പ്രിൻസിപ്പലിന്റെ ചേമ്പറിൽ വെച്ച് നിതിനെ അധ്യാപകർ കൂട്ടവിചാരണ ചെയ്തെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കോളേജിലെ ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാത്തതിന് പിന്നിൽ പോലീസിന്റെ ഒത്തുകളിയാണെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ, ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് വടകരയിൽ നിന്നും കാണാതായ വിഷ്ണുവിനായുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കി. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന പുരോഗമിക്കുന്നുണ്ട്. വിഷ്ണുവിന് ലോൺ ആപ്പിൽ നിന്നെടുത്ത തുക ഉൾപ്പെടെ ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കാണാതാകുന്ന സമയത്ത് വിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.

