തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരനും മരിച്ചു. മുണ്ടത്തിലക്കാട് പന്തലങ്ങാട്ട് സതീഷ് (46) ആണ് മരിച്ചത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു ഇദ്ദേഹം. സതീഷിന്റെ കൂടി ജീവൻ പൊലിഞ്ഞതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാരുടെ കുടുംബത്തിൽ നിന്നുള്ള അംഗമാണ് സതീഷ്. പിതാവ് മുണ്ടത്തിക്കോട് മണിയും തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഒരേ വർഷം തന്നെ തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി വെടിക്കെട്ട് സജ്ജീകരണങ്ങൾ നിർവ്വഹിച്ച പ്രഗൽഭനായ കലാകാരൻ കൂടിയാണ് സതീഷ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്. നാൽപതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ചത്. ഈ അപകടത്തിലാണ് സതീഷിനും ഗുരുതരമായി പൊള്ളലേറ്റത്.

