തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിൽ വന്ന അപ്രതീക്ഷിത വ്യതിയാനമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പലയിടങ്ങളിലും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നു എന്ന പരാതികൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം. നിലവിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് തീരുമാനിച്ചിട്ടില്ലെന്നും, ഉപഭോഗം ക്രമാതീതമായി കൂടുമ്പോൾ ലൈനുകൾ ട്രിപ്പ് ആകുന്നത് മൂലമാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണ്. ഇത് വൈദ്യുതി ഉപഭോഗം ഉയരുന്നതിൽ വലിയ പങ്കുവഹിച്ചു. പാചകവാതക ക്ഷാമം കാരണം വീടുകളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് കാരണമായി. നിലവിൽ 250 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ പെയ്യുകയാണെങ്കിൽ നിലവിലെ പ്രശ്നങ്ങൾക്ക് വലിയ തോതിൽ ആശ്വാസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ റെഗുലേറ്ററി കമ്മിഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് മന്ത്രി മറുപടി നൽകി. വൈദ്യുതി ലഭിക്കുമെന്ന് ബോർഡ് കരുതിയിരുന്നതിനാൽ ഇക്കാര്യത്തിൽ നേരത്തെ ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വൈദ്യുതി റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

