ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തിലുള്ള ഹൈക്കമാൻഡിന്റെ അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ പത്ത് ദിവസം പിന്നിട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും സസ്പെൻസുകൾക്കും നാളെയോടെ വിരാമമാകുമെന്ന് ഉറപ്പായി.
ഇന്ന് വൈകിട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയും ഖാർഗെയും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച നടന്നിരുന്നു. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകളെങ്കിലും, അവസാനവട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കുമായി ഹൈക്കമാൻഡ് ഒരു ദിവസത്തെ സമയം കൂടി എടുക്കുകയായിരുന്നു.
മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടും, സംസ്ഥാനത്തെ പൊതുവികാരവും, മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് എ.ഐ.സി.സി അധ്യക്ഷന്റെ അന്തിമ തീരുമാനമാണ് നാളെ പ്രഖ്യാപിക്കുക. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ ക്യാമ്പുകൾ അതീവ ആകാംക്ഷയോടെയാണ് നാളത്തെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

