ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ 11 ദിവസമായി തുടരുന്ന സസ്പെൻസുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇന്ന് വിരാമമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ നടക്കുന്ന എ.ഐ.സി.സി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും നിരീക്ഷകരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ ഉണ്ടാകില്ല.
രാഹുൽ ഗാന്ധിയും കെ.സിയും തമ്മിൽ രണ്ട് മണിക്കൂർ ചർച്ച
അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആർക്കാണ് നറുക്കുവീഴുകയെന്ന കാര്യത്തിൽ ഇന്നലെ തന്നെ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ധാരണയിലെത്തിയിരുന്നു.
നേതാക്കൾ വൈകിട്ട് തിരുവനന്തപുരത്ത് എത്തും
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക്ക്, സൂര്യകാന്ത് എന്നീ കോൺഗ്രസ് ദേശീയ നേതാക്കളെയും വഹിച്ചുള്ള പ്രത്യേക ചാർട്ടേഡ് വിമാനം ഇന്ന് വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരത്തിറങ്ങും. നേരത്തെ രാവിലെ 10.30നുള്ള വിമാനത്തിൽ ദീപാദാസ് മുൻഷി കേരളത്തിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് സമയമാറ്റം വരുത്തുകയായിരുന്നു.

