പയ്യന്നൂർ: ദക്ഷൻ്റെ യാഗഭൂമിയിൽ വീരഭദ്രസ്വാമി കാട്ടിയ ശൗര്യവും പരാക്രമവും അനുസ്മരിപ്പിച്ചു കൊണ്ട് കോറോം ശ്രീ വൈരജാതൻ കോട്ടത്ത് നൂറ്റാണ്ടുകൾക്ക് ശേഷം തട്ടും വെള്ളാട്ടം അരങ്ങേറി. ശിവന്റെ കോപത്തിൽനിന്നു ജനിച്ച് ദക്ഷനെ വധിക്കാൻ നിയോഗിക്കപ്പെട്ട പരമേശ്വരന്റെ അംശാവതാരമാണ് വൈരജാതനീശ്വരൻ. ബ്രഹ്മരക്ഷസ് ആരൂഢം തിരുവരങ്ങിൽ ഈ ദേവൻ്റെ തട്ടും വെള്ളാട്ടം അതിരൗദ്രഭാവത്തോടെയാണ് അരങ്ങിലെത്തിയത്.
വെള്ളാട്ടം അണിയറയിൽ നിന്ന് അരങ്ങിലിറങ്ങി പൂർവാചാര പ്രദക്ഷിണം കഴിഞ്ഞതോടെ അതിരൗദ്രഭാവം കയ്യേറ്റ് ശൗര്യത്തോടെ ഉറഞ്ഞാടുകയായിരുന്നു. തുടർന്ന് ക്ഷേത്ര തിരുമുറ്റത്ത് കൂടി നിന്നവരെ പരിച കൊണ്ട് തലങ്ങും വിലങ്ങും തട്ടിയെറിഞ്ഞു. തട്ടേൽക്കാതിരിക്കാൻ കാഴ്ചക്കാരും തട്ടിയെറിയാൻ രൗദ്രനായി വെള്ളാട്ടവും ഓടിയടുക്കുന്ന കാഴ്ച നൂറ്റാണ്ടുകൾക്ക് ശേഷമാണ് നാട് കൺകുളിർക്കെ കാണുന്നത്. ഈ അപൂർവ്വ ദർശനത്തിനായി ദൂരദേശത്തു നിന്നുപോലും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. കളിയാട്ടത്തിൻ്റെ സമാപന ദിവസമായ 13 ന് (ബുധനാഴ്ച) രാവിലെ 9 മണിക്ക് ശ്രീ വൈരജാതൻ തിറ തിരുവരങ്ങിലെത്തും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

