കണ്ണൂർ: കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ കമ്മീഷനെ നിയോഗിച്ച് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ഏറ്റവും കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട അഴീക്കോടും, പാർട്ടി നേതാവ് നേരിട്ട് കാലുവാരി തോൽപ്പിച്ചെന്ന ആരോപണമുയർന്ന കൂത്തുപറമ്പിലുമുണ്ടായ സംഘടനാ വീഴ്ചകളാണ് കമ്മീഷൻ പ്രധാനമായും അന്വേഷിക്കുക.
അഴീക്കോട്ട് വെറും 349 വോട്ടുകൾക്കാണ് സിറ്റിംഗ് എം.എൽ.എ കെ.വി. സുമേഷിനോട് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി പരാജയപ്പെട്ടത്. ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം പരാജയത്തിൽ കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി മേഖലകളിൽ വലിയ വോട്ട് ചോർച്ച ഉണ്ടായതാണ് പരാജയ കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അഡ്വ. എസ്. മുഹമ്മദ്, ടി.എൻ.എ ഖാദർ, ഫാറുഖ് വട്ടപ്പൊയിൽ എന്നിവരടങ്ങിയ കമ്മീഷനെയാണ് അഴീക്കോട് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കൂത്തുപറമ്പിൽ 1,286 വോട്ടിനാണ് എൽ.ഡി.എഫിലെ പ്രവീണിനോട് യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി നടരാജൻ പരാജയപ്പെട്ടത്. ഇവിടെ സ്ഥാനാർത്ഥിത്വത്തിന് കണ്ണുവെച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് കടുത്ത ആരോപണം ഉയർന്നിരുന്നു.
അഡ്വ. കെ.എ ലത്തീഫ്, മുസ്ലീഹ് മഠത്തിൽ, കൊടിപ്പൊയിൽ മുസ്തഫ എന്നിവരടങ്ങിയ കമ്മീഷനെ കൂത്തുപറമ്പിൽ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ലീഗ് നേതൃയോഗം നിർദ്ദേശിച്ചിട്ടുള്ളത്.

