കണ്ണൂർ: അമൃത് ശുദ്ധജല പദ്ധതിക്കായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിന് മുൻപായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
അമൃത് പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിക്കാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് (നിരത്തുകൾ വിഭാഗം) നിർദ്ദേശം നൽകി.
കണ്ണൂർ കോർപറേഷനിലെ എളയാവൂർ സോണിൽ ഉൾപ്പെടുന്ന വൈദ്യർ പീടിക – എം.ആർ.സി റോഡ്, വയൽ റോഡ്, കാരായൻ റോഡ് എന്നിവ പൈപ്പിട്ട ശേഷം റോഡിൽ നിറച്ച മണ്ണ് ഒരു മഴയിൽ തന്നെ ഒലിച്ചുപോയതോടെ പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകൻ വി. ദേവദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.
വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വരാനിരിക്കുന്ന കാലവർഷത്തിന് മുൻപ് റോഡുകൾ ടാർ ചെയ്തില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കമ്മിഷൻ വിലയിരുത്തി. ജൂണിൽ കണ്ണൂർ മരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഈ കേസ് വീണ്ടും പരിഗണിക്കും.

