കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി എറണാകുളത്തും കണ്ണൂരിലുമാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
എറണാകുളം നെട്ടൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തകർന്നുകിടന്ന കോൺഗ്രസിനെ പത്തു വർഷത്തിന് ശേഷം അധികാരത്തിലെത്തിച്ചത് സതീശനാണെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാലിന്റെ തട്ടകമായ പഴയങ്ങാടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനായി പ്രകടനങ്ങൾ നടക്കുകയാണ്.
അതേസമയം, തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുകയാണ്. 46 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ അവകാശവാദം വി.ഡി, ആർ.സി പക്ഷങ്ങൾ തള്ളിക്കളഞ്ഞു. 35 പേരുടെ പിന്തുണ സതീശനും 23 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കും ഉണ്ടെന്നാണ് പുതിയ കണക്കുകൾ. ഇതിനിടെ കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. കെ.സി. എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്ന തരത്തിലുള്ള കമന്റുകളാണ് രാഹുൽ ഗാന്ധിയുടെയും വേണുഗോപാലിന്റെയും ഫേസ്ബുക്ക് പേജുകളിൽ നിറയുന്നത്.

