കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ പി. ജയരാജനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ധർമ്മടം മണ്ഡലത്തിലെ കടമ്പൂർ ആഡൂരിലാണ് പി. ജയരാജന്റെ ചിത്രം സഹിതമുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പാർട്ടിയിലുണ്ടായ തിരിച്ചടിയും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് ഈ നീക്കം.
“പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന വാചകമാണ് ബോർഡിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ അതൃപ്തി പുകയുന്നുണ്ടെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരമൊരു ബോർഡ് ഉയരാൻ കാരണം എന്ന് വിലയിരുത്തുകയാണ് നിരീക്ഷകർ.
പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പി. ജയരാജനെപ്പോലെയുള്ള കരുത്തുറ്റ നേതാക്കൾ വരണമെന്നാണ് ബോർഡിലൂടെ ഉയർത്തുന്ന ആവശ്യം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സി.പി.എം കണ്ണൂർ ജില്ലയിൽ വലിയ രാഷ്ട്രീയ അട്ടിമറികളാണ് നേരിട്ടത്. മുഖ്യമന്ത്രി മത്സരിച്ച ധർമ്മടത്ത് ഉൾപ്പെടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാവുകയും പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ ഉരുക്കുകോട്ടകൾ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പി. ജയരാജനെ അനുകൂലിക്കുന്നവരുടെ ഈ പരസ്യപ്രകടനം.

