കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലേക്ക് നടന്ന ജനകീയ മാർച്ചിനിടെ സംഘർഷം. സമരക്കാരെ തടയാൻ കോളേജ് അധികൃതർ സ്വകാര്യ സുരക്ഷാ ജീവനക്കാരെ (ബൗൺസർമാർ) ഉപയോഗിച്ചുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഇതിനെച്ചൊല്ലി പോലീസിന്റെ സാന്നിധ്യത്തിൽ സുരക്ഷാ ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കോളേജ് കവാടത്തിൽ വെച്ച് സ്വകാര്യ ഏജൻസിയുടെ ഭാഗമായ ബൗൺസർമാർ പ്രവർത്തകരെ തടഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. പോലീസിന്റെ സാന്നിധ്യത്തിൽ സ്വകാര്യ സുരക്ഷാ സംഘം സമരത്തിൽ ഇടപെട്ടതിനെ പ്രവർത്തകർ ചോദ്യം ചെയ്തു. ഇത് കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോഴാണ് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയത്. സുരക്ഷാ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സംഭവം വാർത്തയായതോടെ ബുധനാഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമുണ്ടായില്ല. പകരം കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ജനാധിപത്യ രീതിയിലുള്ള ജനകീയ സമരങ്ങളെ നേരിടാൻ പോലീസിന് പകരം സ്വകാര്യ സുരക്ഷാ സംഘങ്ങളെ ഉപയോഗിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

