മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ നാടിനെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പത്തായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ ഷഹദിൻ, മുഹമ്മദ് ഫായിസ് എന്നിവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അതേസമയം, നൗഷാദ് അലിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ പരിശോധിക്കാൻ വൈകിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി നൗഷാദിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. ഇന്നലെ സ്ഥിതി കൂടുതൽ ഗുരുതരമായപ്പോൾ വിവരം അറിയിച്ചിട്ടും ഒന്നര മണിക്കൂർ വൈകിയാണ് ഡോക്ടർമാർ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
ആശുപത്രിയിലെ ചികിത്സയിൽ കുടുംബത്തിന് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിന് അനുവദിച്ചില്ല. ചികിത്സാ പിഴവിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് കാണിച്ച് ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെൻ്റ് എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ വാൽപ്പാറയിൽ വെച്ച് കൊക്കയിലേക്ക് മറിഞ്ഞത്. അപകടദിവസം തന്നെ സ്കൂളിലെ അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചിരുന്നു.

