തൃശ്ശൂർ: കായിക കേരളത്തിന് തീരാനൊമ്പരമായി യുവ ഫുട്ബോൾ താരത്തിന്റെ വിയോഗം. ദേശീയ ഫുട്ബോൾ താരം തൃശ്ശൂർ ചാവക്കാട് ചേറ്റുവ സ്വദേശി സിനാൻ ജലീൽ (18) ബൈക്ക് അപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ താരം ചികിത്സയിലായിരുന്നു.
അപകടത്തിന് പിന്നാലെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട സിനാൻ, തിങ്കളാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്തെ മികച്ച ഫുട്ബോൾ പ്രതിഭകളിലൊരാളായി വളർന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ ദുരന്തം. മുത്തൂറ്റ് എഫ്.സിയുടെ താരമായിരുന്ന സിനാൻ, നിലവിൽ അത്താണിക്കൽ എം.ഐ.സി സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥിയായിരുന്നു.
മലപ്പുറം ജില്ലയ്ക്ക് വേണ്ടി സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, അണ്ടർ-20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ ബൂട്ടണിഞ്ഞ് ശ്രദ്ധേയനായ താരമാണ് സിനാൻ. ഒഡിഷയിൽ വെച്ച് നടന്ന ജൂനിയർ ബി.സി റോയ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ കൗമാര താരത്തിന് കഴിഞ്ഞു. ഈ വർഷത്തെ ദേശീയ സ്‌കൂൾ അണ്ടർ-19 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കേരള ടീമിലെ സുപ്രധാന സാന്നിധ്യമായിരുന്നു സിനാൻ ജലീൽ.

