വാഷിംഗ്ടൺ/ടെഹ്റാൻ: ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ സംഘർഷങ്ങൾക്ക് താത്കാലിക വിരാമം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. യു.എസ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് വെടിനിർത്തലെന്നാണ് റിപ്പോർട്ടുകൾ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
• എണ്ണവിലയിലെ ഇടിവും വിപണിയിലെ ഉണർവും:
വെടിനിർത്തൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109.77 ഡോളറിൽ നിന്ന് 95.068 ഡോളറായി കുറഞ്ഞു. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വിലയിലും ബാരലിന് ഏകദേശം 20 ഡോളറോളം കുറവുണ്ടായിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ ഇറാൻ അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഉറപ്പായതാണ് വില കുറയാൻ പ്രധാന കാരണം. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്.
• എണ്ണവില കുറഞ്ഞതോടെ ആഗോള ഓഹരി വിപണികളിൽ വലിയ ഉണർവുണ്ടായി. യു.എസ് സ്റ്റോക്കുകളും ബോണ്ടുകളും ക്രിപ്‌റ്റോകറൻസികളും വലിയ നേട്ടമുണ്ടാക്കി. ഓസ്ട്രേലിയൻ ഡോളർ, യൂറോ എന്നിവയുടെ മൂല്യവും വർധിച്ചിട്ടുണ്ട്. മാർച്ചിൽ എണ്ണവില 50 ശതമാനത്തിലധികം വർധിച്ചത് ആഗോളതലത്തിൽ വലിയ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഭയപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം വിപണിക്ക് വലിയ ആശ്വാസമാകുന്നത്. എങ്കിലും, വരുംദിവസങ്ങളിലെ ചർച്ചകൾ പരാജയപ്പെട്ടാൽ ഈ ആശ്വാസം താൽക്കാലികം മാത്രമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.


