കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, തന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലാണ് ഹൈക്കോടതി പ്രധാനമായും പരിഗണിക്കുന്നത്.
വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ:
41 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കേസിൽ തന്ത്രി ജാമ്യം നേടി പുറത്തിറങ്ങിയത്. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്നും, തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും, അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ചുമതലയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഈ നിരീക്ഷണങ്ങൾക്കാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചിരിക്കുന്നത്.
എസ്.ഐ.ടിയുടെ സുപ്രധാന വാദങ്ങൾ:
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച എസ്.ഐ.ടി ശക്തമായ തെളിവുകളാണ് നിരത്തിയത്. തന്ത്രിയും കേസിലെ ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ടെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടി. 2002-ൽ ബംഗളൂരുവിൽ ഇരുവരും പല ഘട്ടങ്ങളിൽ ഒരുമിച്ച് കണ്ടിട്ടുണ്ട്. പോറ്റിക്ക് ജോലി പോയപ്പോൾ ബംഗളൂരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ ശാന്തിക്കാരനാക്കാൻ തന്ത്രി ശ്രമിച്ചിരുന്നു.
കൂടാതെ, 2017-ൽ പ്രതി ഗോവർദ്ധന്‍റെ വീട്ടിലെ പൂജയ്ക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു. ഇതിന്റെ ഫോട്ടോ അടക്കമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ശബരിമലയിൽ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും, സ്വർണ്ണപ്പാളി കടത്താൻ പോറ്റിയും തന്ത്രിയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതിനും കൃത്യമായ തെളിവുണ്ടെന്നും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി തുടർനടപടികളിലേക്ക് കടന്നത്.


