ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ടായ വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി പ്രമുഖ നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. വ്യക്തികൾക്കായി പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന തെറ്റായ സന്ദേശം ഇത് നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ നീക്കം ചെയ്യണം. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. ജനങ്ങൾക്ക് മുൻപിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കാൻ നിലവിലെ സംഭവങ്ങൾ കാരണമായിട്ടുണ്ട്. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കൾ, തെരുവിലെ പോരുകൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദില്ലിയിൽ നടന്ന നിർണ്ണായക ചർച്ചകൾ പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആലോചിച്ച് അന്തിമ പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷി അറിയിച്ചു.

