ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടുവിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച ജയം സ്വന്തമാക്കി. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ അനായാസം മറികടന്നു. മലയാളി താരം സഞ്ജു സാംസൺ നടത്തിയ തകർപ്പൻ ഇന്നിംഗ്സാണ് ടീമിന്റെ വിജയത്തിന് അടിസ്ഥാനം ആയത്.
വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് തുടക്കം തളർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് വെറും ആറു റൺസെടുത്ത് പുറത്തായതോടെ ടീം സമ്മർദ്ദത്തിലായി. തുടർന്ന് സഞ്ജു സാംസണും ഉർവിൽ പട്ടേലും ചേർന്നാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. പവർപ്ലേ അവസാനിക്കുമ്പോൾ ചെന്നൈ 44-1 എന്ന നിലയിലായിരുന്നു.
എന്നാൽ ഉർവിൽ പട്ടേൽ 17 റൺസിൽ മടങ്ങിയതോടെ വീണ്ടും സമ്മർദ്ദം ഉയർന്നു. എട്ട് ഓവർ കഴിഞ്ഞപ്പോൾ 57 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു ചെന്നൈയുടെ സ്ഥിതി. എന്നാൽ തുടർന്ന് സഞ്ജു സാംസണും കാർത്തിക് ശർമയും ചേർന്ന മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
സഞ്ജു ആക്രമണ ശൈലി സ്വീകരിച്ചതോടെ സ്കോർ വേഗത്തിൽ ഉയർന്നു. 12-ാം ഓവറിൽ രണ്ട് സിക്‌സറും ഒരു ഫോറും ഉൾപ്പെടെ 18 റൺസ് നേടി താരം തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. തുടർന്ന് 15-ാം ഓവറിലും രണ്ട് സിക്‌സറും ഒരു ഫോറും നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.
അവസാനം വരെ പുറത്താകാതെ നിന്ന സഞ്ജു സാംസൺ 52 പന്തിൽ 87 റൺസും കാർത്തിക് ശർമ 31 പന്തിൽ 41 റൺസും നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയെങ്കിലും ട്രിസ്റ്റൺ സ്റ്റബ്‌സ് (38)യും സമീർ റിസ്‌വി (40*)യും ചേർന്നാണ് സ്കോർ ഉയർത്തിയത്. ചെന്നൈക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

