പേരാമ്പ്ര: എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയിൽ ചരിത്ര വിജയം കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. സിറ്റിങ് എം.എൽ.എയും മുതിർന്ന ഇടത് നേതാവുമായ ടി.പി. രാമകൃഷ്‌ണനെ 7,111 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ഫാത്തിമ തഹ്ലിയ അട്ടിമറി വിജയം നേടിയത്. ഈ ഗംഭീര വിജയത്തോടെ കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിന് ഒരു വനിതാ എം.എൽ.എ ഉണ്ടാവുകയാണ്.
ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയിൽ വിള്ളൽ:
1980 മുതൽ ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയായിരുന്നു പേരാമ്പ്ര. കഴിഞ്ഞ 49 വർഷമായി ഇടതുജനപ്രതിനിധികളെ മാത്രം തിരഞ്ഞെടുക്കുകയും, പിന്നിട്ട 15 വർഷമായി ടി.പി. രാമകൃഷ്‌ണൻ പ്രതിനിധീകരിക്കുകയും ചെയ്യുന്ന മണ്ഡലത്തിലാണ് ഈ യുവനേതാവ് ചരിത്രം തിരുത്തിക്കുറിച്ച വിജയം സ്വന്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ച വച്ച ഫാത്തിമയ്ക്ക് പേരാമ്പ്ര മണ്ഡലത്തിൽ വലിയ വിജയം ഉണ്ടാക്കാൻ സാധിക്കുമെന്ന മുസ്ലിം ലീഗിന്റെ പ്രതീക്ഷ അക്ഷരംപ്രതി കാക്കുകയായിരുന്നു ഈ യുവ നേതാവ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് നിയമസഭയിലേക്ക്:
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് തെഹ്ലിയ നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുസ്ലിം ലീഗിന്റെ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ ദേശീയ വൈസ് പ്രസിഡന്റായും പെൺകുട്ടികളുടെ വിഭാഗമായ ‘ഹരിത’യുടെ ആദ്യകാല നേതാവായും പ്രവർത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ രംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ടത്.

