കോഴിക്കോട്: എക്സിറ്റ് പോൾ സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച വലിയ പിന്തുണ യഥാർത്ഥ ജനവികാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ അഭിപ്രായം വി.ഡി. സതീശന് അനുകൂലമാണെന്നാണ് തോന്നുന്നതെന്നും യുഡിഎഫ് ഈ ജനവികാരം കണക്കിലെടുത്ത് തന്നെയായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനമെടുക്കുക എന്ന് താൻ വിശ്വസിക്കുന്നു. അർഹതപ്പെട്ടത് ലീഗിന് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണ്, പുറത്തുള്ളവരാരും അതിൽ ഇടപെടാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. സർവേകളിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ നേടിയത് യുഡിഎഫിനുള്ളിലെ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

